തൃശ്ശൂർ: ആലുവ സ്വദേശിയായ നടിയുടെ ബലാത്സംഗ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വടക്കാഞ്ചേരി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്ച്ചയാണ് മുകേഷ് വടക്കാഞ്ചേരി സ്റ്റേഷനിൽ ഹാജരായത്. അതീവ രഹസ്യമായി വൈദ്യപരിശോധനയും ചോദ്യംചെയ്യലും പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. നേരത്തെ കേസിൽ മുകേഷ് മുൻകൂർ ജാമ്യം നേടിയിരുന്നു. 2011 ലാണ് കേസിനാസ്പദമായ സംഭവം. ആലുവ സ്വദേശിയായ നടിയെ സിനിമ ഷൂട്ടിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. നടിയുടെ മറ്റൊരു പരാതിയിൽ പ്രത്യേക അന്വേഷണ സംഘം കൈമാറിയ കേസിൽ മരട് പോലീസും മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
