പത്തനംതിട്ട: മരിച്ചുവെന്ന് കരുതിയ പ്രതിയെ 21 വര്‍ഷത്തിനു ശേഷം പൊലീസ് കണ്ടെത്തി. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഫസലുദ്ദീനെ മലപ്പുറത്ത് നിന്നാണ് പിടികൂടിയത്. 2003 ൽ ജാമ്യം നേടി മുങ്ങിയ പ്രതി മലപ്പുറത്ത് സ്വകാര്യ സ്കൂളിൽ ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ചെക്ക് കേസ്, വിസ തട്ടിപ്പ് ഉൾപ്പെടെ പല കേസുകളിൽ അറസ്റ്റിലായ ശേഷം മുങ്ങിയ ഫസലുദ്ദീനാണ് പത്തനംതിട്ട പോലിസിന്റെ പിടിയിലായത്.
പൊതുമരാമത്ത് വകുപ്പിൽ സൂപ്രണ്ടായിരുന്നു ഫസലുദ്ദീൻ. 2003 ൽ കോയിപ്രം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി. പിടികിട്ടാപ്പുള്ളികളെ തിരയുന്നതിന്‍റെ ഭാഗമായി ഫസലുദ്ദീനെയും പൊലീസ് തിരഞ്ഞു. ബന്ധുക്കളുടെ ഫോൺ കോളുകൾ നിരീക്ഷിച്ചു. അങ്ങനെ മലപ്പുറത്ത് നിന്ന് നിരന്തരം ഫോൺ വിളികൾ വരുന്നതായി കണ്ടെത്തി. ഒടുവിൽ പൊലീസ് അന്വേഷിച്ച് എത്തുമ്പോൾ സ്വകാര്യ സ്കൂളിൽ ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു ഫസലുദ്ദീൻ.
കോയമ്പത്തൂരിലായിരുന്നു ഏറെക്കാലം പ്രതി താമസിച്ചിരുന്നത്. ഇടക്കാലത്ത് മൂവാറ്റുപുഴയിലും താമസിച്ചു. അടുത്താണ് മലപ്പുറത്തെ സ്വകാര്യ സ്കൂള്‍ ഡയറക്ടറായി ചുമതലയേറ്റത്. 21 വർഷം മുൻപ് നിരവധി പേർക്ക് വീസ തട്ടിപ്പിൽ പണം നഷ്ടമായിട്ടുണ്ട്.
