രക്ഷാപ്രവര്ത്തനത്തിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. എന്നാൽ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് ഏറെ ശ്രമകരമാണെന്നും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമേ പുറത്തെടുക്കാനാകൂവെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 184 ആയി. കാണാതായവരിൽ 225 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ കണക്കുകൾ റവന്യൂ വിഭാഗം ശേഖരിച്ചു. റേഷൻ കാർഡ്, സ്കൂൾ രജിസ്റ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയത്. ഇന്നലെയും ഇന്നുമായി 158 പോസ്റ്റ്മോർട്ടം നടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
മുണ്ടക്കൈയിലെ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ചൂരൽമലയിൽ വീണ്ടും മഴ. നിലവിൽ ശക്തമായ മഴയാണ് ചൂരൽമഴയിൽ പെയ്യുന്നത്. ഇത് രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുകയാണ്. എന്നാൽ പ്രതികൂല കാലാവസ്ഥയിലും സൈന്യവും നാട്ടുകാരും സന്നദ്ധസംഘങ്ങളും ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇനിയും കണ്ടെത്താനിരിക്കുന്നവരിൽ തേയില, കാപ്പി തോട്ടങ്ങളിലെ തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഉൾപ്പെടുന്നു. ദുരന്തമുണ്ടായപ്പോൾ തങ്ങളുടെ കോട്ടേജുകളിൽ ഉറങ്ങുകയായിരുന്ന പശ്ചിമ ബംഗാളിൽ നിന്നും അസമിൽ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളെയും കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
