ആലപ്പുഴ: വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി. ഓഗസ്റ്റ് 10നായിരുന്നു വള്ളംകളി നടക്കേണ്ടത്. നേരത്തെ നിശ്ചയിച്ച സാംസ്കാരി ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു.
ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു തീയതി നിശ്ചയിക്കാനാണ് ആലോചന. മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് 2018 ലും 2019 ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചിരുന്നു. കൊവിഡ് സമയത്ത് വള്ളംകളി നടത്തിയിരുന്നില്ല. വള്ളംകളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു.
മാസങ്ങൾ നീണ്ട തയാറെടുപ്പിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ചില ക്ലബുകൾ പറഞ്ഞിരുന്നു. എന്നാൽ ഇത്രയും വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേർക്കും ഉണ്ടായിരുന്നത്.
