ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന്; മികച്ച നടനുള്ള അന്തിമ പട്ടികയിൽ മമ്മൂട്ടിയും

Theheadlinesmalayalam

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ദേശീയ പുരസ്കാരം വൈകീട്ട് മൂന്നുമണിക്ക് ഡൽഹിയിലും സംസ്ഥാന പുരസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്തും പ്രഖ്യാപിക്കും. ഇരു അവാർഡിലും മികച്ച നടനുള്ള അന്തിമ പട്ടികയിൽ മമ്മൂട്ടി ഇടംപിടിച്ചതായാണ് റിപ്പോർട്ടുകൾ.

മികച്ച സംവിധായകൻ, നടൻ, നടി തുടങ്ങിയ പുരസ്കാരങ്ങൾക്ക് അവസാന ഘട്ടത്തിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരത്തിൽ മലയാള താരം മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയുമാണ് അവസാന റൗണ്ടിലെന്ന് വാർത്തകൾ വന്നിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനങ്ങളുടെ മികവിന് മമ്മൂട്ടിയും കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടിയും മത്സരിക്കുന്നുവെന്നാണ് സോഷ്യൽമീഡിയയിലടക്കമുയരുന്ന ചർച്ച സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്കാര നിർണയം നടത്തുന്നത്. ആദ്യ ഘട്ടത്തിലെത്തിയ 160 സിനിമകളിൽ നിന്ന് 70 ശതമാനം സിനിമകളും പുറത്തായി.

അവസാനഘട്ടത്തിലെത്തിയ 40 സിനിമകളിൽ നിന്ന് അര ഡസൻ ചിത്രങ്ങളിൽ നിന്നായിരിക്കും പ്രധാന പുരസ്കാരങ്ങൾ. മികച്ച സിനിമയ്ക്കായി ഉള്ളൊഴുക്ക്, ആടുജീവിതം, കാതൽ ദ കോർ, 2018 എവെരി വൺ ഈസ്‌ എ ഹീറോ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളുടെ കടുത്ത മത്സരം. ഈ ചിത്രങ്ങളുടെ സംവിധായകരായ ക്രിസ്റ്റോ ടോമി,. ബ്ലെസ്സി, ജിയോ ബേബി, ജൂഡ് ആന്റണി ജോസഫ്, റോബി വർഗീസ് രാജ് എന്നിവർ മികച്ച സംവിധായകരുടെ അന്തിമ പട്ടികയിലുണ്ട്. 84 നവാഗത സംവിധായകരുടെ ചിത്രങ്ങളാണ് ഈ വർഷം മത്സരിക്കാനായി എത്തിയത്. ഒടിടിയിലോ തീയറ്ററിലോ റിലീസ് ആകാത്ത ചിത്രങ്ങളും ജൂറിക്കു മുന്നിലെത്തി. മികച്ച നടന്റെ അന്തിമപട്ടികയിൽ മമ്മൂട്ടിയും പൃഥ്വിരാജും ഇടംപിടിച്ചതായാണ് സൂചന. ഉള്ളൊഴുക്കിലെ ലീലാമ്മയെയും അഞ്ജുവിനെയും അവതരിപ്പിച്ച ഉർവശിയും പാർവതി തിരുവോത്തും അവസാന ഘട്ടത്തിൽ കടുത്ത മത്സരമാണ് നടത്തുന്നത്. 2022 ലെ പുരസ്കാരങ്ങളാണ് ദേശീയ അവാർഡിൽ ഇന്ന് പ്രഖ്യാപിക്കുന്നത്.

Share This Article
Leave a comment