കൊച്ചി: കണിച്ചാട്ടുപാറയില്‍ യുവതി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്നെന്ന് വിവരം. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപുരം വീട്ടില്‍ ആരതിയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ആരതിയുടെ മരണശേഷവും ഫോണിലേക്ക് ചില ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ ഫോൺവിളികൾ വന്നു. കുറുപ്പുംപടി പോലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലാണ്. ഏഴും മൂന്നും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.
ആരതിയുടെ ഫോണില്‍ നിന്ന് ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്തത് സംബന്ധിച്ച സൂചനകള്‍ പൊലീസിന് ലഭിച്ചു. ഇവരുടെ ഭീഷണിയാണ് മരണത്തിന് കാരണമെന്നും ഫോണ്‍ രേഖകളില്‍ സൂചനയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ ഭര്‍ത്താവ് അനീഷ് രണ്ടുമാസം മുന്‍പ് ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
