കൊച്ചി : ഫെഫ്കയില്‍ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവെച്ചു. നേതൃത്വത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. കാപട്യം നിറഞ്ഞ നേതൃത്വമെന്ന് ആഷിഖ് അബു വിമർശിച്ചു. രാജി ബി ഉണ്ണി കൃഷ്ണനെതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും ഫെഫ്ക സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തിയിരുന്നു.
തന്റെ പ്രതിഫലത്തിൽ നിന്ന് നേതൃത്വം കമ്മീഷൻ ആവശ്യപ്പെട്ടുവെന്ന് ആഷിക് ആരോപിച്ചു. 20 ശതമാനം കമ്മീഷനു വേണ്ടി സിബി മലയിലും വാശി പിടിച്ചു. താനും സിബി മലയിലും തമ്മിൽ വാക് തർക്കം ഉണ്ടായി. നിർബന്ധ പൂർവ്വം വാങ്ങിയ തുക ഒടുവിൽ തിരികെ തന്നുവെന്നും ആഷിക് അബു വ്യക്തമാക്കി. സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു പറഞ്ഞു. മാധ്യമങ്ങളോടും നാട്ടുകാരോടും നമ്മള്‍ സംസാരിക്കേണ്ടതില്ലായെന്നാണ് അവരെ വിളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണം. അംഗമെന്ന നിലയ്ക്ക് സംഘടനയുടെ നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ട്. അത് അവരെ അറിയിച്ചുവെന്നും ആഷിഖ് അബു പറഞ്ഞു.