ഹമാസിനെതിരായ യുദ്ധം ഉടൻ അവസാനിപ്പി ക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജറുസലേമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ഈ ഘട്ടത്തിൽ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് ഭീകരർ വീണ്ടും തിരിച്ചടിക്കുമെന്നും, അവരുടെ സംഘടനയെ ശക്തിപ്പെടുത്തി തിരികെ വരാനുള്ള അവസരമായിരിക്കും അതുവഴി ഉണ്ടാകുന്നതെന്നും നെതന്യാഹു പറഞ്ഞു. ഹമാസിന്റെ സൈനിക, ഭരണ നേതൃത്വത്തെ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് മുന്നോട്ട് പോകുന്നതെന്നു അദ്ദേഹം പറഞ്ഞു.
ഹമാസ് ഭീകരർക്കെതിരായ പോരാട്ടം 14 മാസം പിന്നിടുമ്പോൾ ഹമാസിനെതിരെ ഇസ്രായേൽ ബഹുദൂരം മുന്നോട്ട് പോയിരിക്കുകയാണ്. ഈ സമയം യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് വീണ്ടും മടങ്ങിവരും. അവർക്ക് സ്വയം ശക്തിപ്പെടുത്തി തിരികെ വരാനുള്ള അവസരമായിരിക്കും അതുവഴി ഉണ്ടാവുക എന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലിനെ വീണ്ടും ആക്രമിക്കുക എന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇപ്പോൾ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല. ഭാവിയിലെ ആക്രമണങ്ങൾ തടയുക എന്നത് കൂടി ഈ പോരാട്ടത്തിന്റെ ലക്ഷ്യമാണ്. ആ ലക്ഷ്യം നിലവിൽ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.
നിലവിൽ തുർക്കി, ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് നേടിയ വിജയം ചർച്ചകളുടെ വേഗം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിൽ തടവിൽ കഴിയുന്ന ഇസ്രയേൽ ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കനത്ത വിലനല്‍കേണ്ടിവരുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. താൻ അധികാരം ഏറ്റെടുക്കും മുമ്പ് മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്നാണ് ട്രംപിന്‍റെ അന്ത്യശാസനം. ട്രംപ് അധികാരം ഏറ്റെടുത്ത ശേഷം ആക്രമണം രൂക്ഷമാകുമെന്നാണ് ലോക രാഷ്ട്രങ്ങൾ കരുതുന്നത്.
