വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമ്മിക്കാനുള്ള സാമഗ്രികൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചു. വ്യോമസേന വിമാനത്തിലാണ് കണ്ണൂരിലെത്തിച്ചത്. ഉപകരണങ്ങളും പാലത്തിന്റെ ഭാഗങ്ങളും 5 ട്രക്കുകളിലായി വയനാട്ടിൽ എത്തിക്കും.
ചൂരൽമലയിൽ പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനായി വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചൂരൽമലയിൽ നാലുസംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നത്.
വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 175 ആയി. ചൂരൽമലയിൽ ആറ് മണിയോടെ സൈന്യം രക്ഷാദൗത്യം ആരംഭിച്ചു. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യത്തിന്റെ രക്ഷാപ്രവർത്തനം. സൈന്യത്തെ കൂടാതെ എൻഡിആർഎഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരും രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നു.
ചെറാട്ടുകുന്ന് കോളനിയില്‍ കാണാതായ 26 പേരെ കണ്ടെത്തി. പ്രദേശത്ത് കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും നിയോഗിക്കും. നാല് സഹകരണ ആശുപത്രികളില്‍ നിന്നുളള സംഘവും വയനാട്ടില്‍ എത്തും. പാലക്കാട് മെഡിക്കല്‍ കോളേജിലെ 50 അംഗ സംഘവും വയനാട്ടിലെത്തും.
