ഡൽഹി: 862 കോടി മുടക്കി നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരം ചേർന്നൊലിക്കുന്ന സാഹചര്യത്തിൽ ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസും സമാജ്‍വാജി പാർട്ടിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അയോധ്യയിൽ പുതുതായി പണിത രാമക്ഷേത്രം ചോർന്നൊലിക്കുന്നതും കഴിഞ്ഞയിടയ്ക്ക് വാർത്തയായിരുന്നു. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി മാണിക്കം ടാഗോർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
ശതകോടികൾ ചെലവാക്കി ബിജെപി നിർമ്മിച്ച മന്ദിരം ചോർന്നൊലിക്കുന്നതിൽ സമാജ്‍വാദി പാർട്ടി എംപി അഖിലേഷ് യാദവ് ബിജെപിയെ കുറ്റപ്പെടുത്തി. പാർലമെന്റ് നടപടികൾ പഴയ മന്ദിരത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സർക്കാർ പണിത എല്ലാ കെട്ടിടങ്ങളും ചോർന്നൊലിക്കുന്നത് അവരുടെ വളരെ മികച്ച ഡിസൈന്റെ ഭാഗമാണോ എന്നാണ് പൊതുജനം ചോദിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
2023 മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. പണി പൂർത്തിയായി ഒരു വർഷം മാത്രമായ കെട്ടിടമാണ് ചോർന്നൊലിക്കുന്നത്. കോൺഗ്രഹസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചിരുന്നു.