കൊല്ലം: പടപ്പക്കരയിൽ കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം. ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ പുഷ്പലതയുടെ അച്ഛൻ ആൻ്റണി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തിന് പിന്നാലെ കാണാതായ പുഷ്പലതയുടെ മകന്‍ അഖിലിനെ കണ്ടെത്താനുള്ള ശ്രമം പോലിസ് ഊർജ്ജിതമാക്കി. പുഷ്പലതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ ആന്റണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അഖില്‍ സ്ഥിരമായി ഇരുവരെയും മര്‍ദ്ദിച്ചിരുന്നതായി പൊലീസ് പറയുന്നു.
പണം ആവശ്യപെട്ട് അഖിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്നു. നിലവിൽ ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ല. അഖിൽ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു. അഖിലിന്റെ മര്‍ദ്ദനത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാളെ വീട്ടിലെത്തി താക്കീത് ചെയ്തിരുന്നു. ഇന്ന് രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് പുഷ്പലതയുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടത്. ഇതിന് പിന്നാലെ ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.