ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനിയുടെ ഹർജി; ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

Theheadlinesmalayalam

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണം എന്നും രഞ്ജിനി ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹേമ കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയിട്ടുണ്ട്. മൊഴി പുറത്ത് വിടരുതെന്ന് ഹേമ കമ്മിറ്റിക്ക് മുന്നിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പാലിക്കണം എന്നാണ് രഞ്ജിനിയുടെ ആവശ്യം.

റിപ്പോർട്ട് പുറത്തുവിടും മുൻപ് തനിക്ക് റിപ്പോർട്ട് കാണണമെന്നാണ് ഹർജിയിൽ രഞ്ജിനിയുടെ ആവശ്യം. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പുവരുത്തണം. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തണം. മൊഴി നൽകിയവരുടെ സമ്മതമില്ലാതെ പുറത്തുവിടരുതെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷമാകും ഈ വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കുക. ഹർജി തള്ളിയാൽ ഇന്നുതന്നെ റിപ്പോർട്ട് പുറത്തുവിടുമോ എന്നുള്ളതാണ് കാത്തിരിക്കുന്നത്.

കൂടുതൽ ഹർജികളുമായി മൊഴി നൽകിയവരിൽ ചിലർ കൂടി ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അങ്ങനെയെങ്കിൽ സർക്കാർ തീരുമാനം എന്താകും എന്നുള്ളതും ആകാംക്ഷയാണ്. മൊഴി നൽകിയവർക്ക് ആദ്യം റിപ്പോർട്ടിൻ്റെ പകർപ്പ് നൽകണം എന്നുള്ളതാണ് നടി രഞ്ജിയുടെ ആവശ്യം. ഇക്കാര്യം കോടതി അംഗീകരിക്കുകയാണെങ്കിൽ റിപ്പോർട്ട് വെളിച്ചം കാണുന്നത് വീണ്ടും വൈകും.

ഡബ്ല്യുസിസിയാണ് ഹേമ കമ്മിറ്റി രൂപീകരിക്കാനുള്ള കാരണം. കേരളത്തിലാണ് രാജ്യത്ത് ആദ്യമായി ഒരു കമ്മീഷനെ വെച്ചത്. അതിൽ സ‍ർക്കാരിനെയും മുഖ്യമന്ത്രിയെയും താൻ അഭിനന്ദിക്കുന്നു. എന്നാൽ റിപ്പോർട്ടിൻ്റെ ഒരു കോപ്പി തങ്ങളുടെ കൈയ്യിലില്ല. ഡബ്ല്യുസിസിയും വനിതാ കമ്മീഷനും ഇതിൻ്റെ കോപ്പി ചോദിക്കുമെന്ന് കരുതി. എന്നാൽ ആരും അക്കാര്യം ആവശ്യപ്പെട്ടില്ല. അത് അറിഞ്ഞപ്പോഴാണ് താൻ കോടതിയെ സമീപിച്ചതെന്നും രഞ്ജിനി പറ‌‌ഞ്ഞു.

 

Share This Article
Leave a comment