പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഒന്നരവർഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ അടുത്ത മാസത്തോടെ പൂർണമായി നീക്കുമെന്ന് ദേവസ്വം ബോർഡ്. ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് തീരുമാനം. ഏറ്റുമാനൂർ ആസ്ഥാനമായ കമ്പനിയാണ് ഇതിനായി കരാറെടുത്തിരിക്കുന്നത്. 6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശം വന്നെങ്കിലും നടപടികൾ നീണ്ടുപോയി. സെപ്റ്റംബറോടെ കേടായ അരവണ പൂർണ്ണമായി നീക്കം ചെയ്യുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ഒന്നേകാൽ കോടി രൂപയ്ക്ക് ഏറ്റുമാനൂർ ആസ്ഥാനമായ സ്വകാര്യകമ്പനി കരാർ എടുത്തിട്ടുണ്ട്.
2023 ജനുവരിയിലാണ് ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി അരവണ വില്പന തടഞ്ഞത്. എന്നാൽ, കീടനാശിനി സാന്നിദ്ധ്യം തെളിയിക്കാൻ ഹർജിക്കാരനായില്ല. കേസ് തള്ളിപ്പോയി. എന്നാൽ, അപ്പോഴേക്കും ആറരക്കോടിയിലധികം രൂപയുടെ അരവണ നശിച്ചുപോയിരുന്നു.