ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ഭീതിവിതച്ച് നരഭോജി ചെന്നായകളുടെ ആക്രമണം തുടരുന്നു. ഞായറാഴ്‌ച രാത്രി ഉണ്ടായ ആക്രമണത്തിൽ മൂന്നു വയസ്സുകാരിക്ക് ജീവൻ നഷ്‌ടമായി. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ജൂലായ് 17 മുതൽ ഏഴ് കുട്ടികളേയും ഒരു സ്ത്രീയേയും ചെന്നായ്ക്കൂട്ടം കൊന്നുവെന്നാണ് കണക്ക്. ഇതിനിടയിലാണ് ഒരു കുഞ്ഞിന് കൂടി ജീവൻ നഷ്ടപ്പെട്ടത്. ചെന്നായകളിൽ നാലെണ്ണത്തിനെ ഇതിനോടകം പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടുണ്ട്.
അവശേഷിക്കുന്ന ചെന്നായകളെ പിടികൂടാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കെണികളൊരുക്കിയ ശേഷം വലിയ പാവകളുണ്ടാക്കി അതിൽ കുട്ടികളുടെ മൂത്രം തളിച്ച് അവിടേക്ക് ചെന്നായകളെ ആകർഷിക്കാൻ ശ്രമം നടത്തുന്നുണ്ട്. ചെന്നായകൾ കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നതു കൊണ്ട് വലിയ പാവകളെ വർണാഭമായ വസ്ത്രം ധരിപ്പിച്ച ശേഷം അവയിൽ കുട്ടികളുടെ മൂത്രം തളിച്ച്, മനുഷ്യന്റേതിന് സമാനമായ ഗന്ധം ഉണ്ടാക്കുകയാണ്. ചെന്നായകളെ കെണികൾക്ക് സമീപത്തേക്ക് ആകർഷിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കരുതുന്നുവെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് പ്രതാപ് സിങ് പറഞ്ഞു.
‘ഓപ്പറേഷൻ ഭീഡിയ’ എന്ന പേരിൽ ചെന്നായകളെ പിടികൂടാനുള്ള പ്രത്യേക ദൗത്യവും തുടരുകയാണ്. തെർമൽ ഡ്രോണുകൾ ഉപയോഗിച്ചും ചെന്നായകളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ശേഷം പടക്കം പൊട്ടിച്ചും മറ്റും ഇവയെ കെണികൾ ഒരുക്കിയിരിക്കുന്ന പ്രദേശങ്ങളിലേക്ക് ആകർഷിക്കാനാണ് നീക്കം. ആനപ്പിണ്ടം പല സ്ഥലങ്ങളിലായി കൊണ്ടിട്ട് ചെന്നായകളെ ജനവാസ മേഖലകളിൽ നിന്ന് അകറ്റാനും ശ്രമമുണ്ട്. ആനകളെ പോലുള്ള വലിയ മൃഗങ്ങളുള്ള സ്ഥലങ്ങളിലേക്ക് സാധാരണ ചെന്നായകൾ സഞ്ചരിക്കാറില്ലെന്ന സാധ്യത ഉപയോഗപ്പെടുത്തിയാണിത്. അധികം വൈകാതെ തന്നെ അവശേഷിക്കുന്ന ചെന്നായകളെ കൂടി പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.