കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് വയനാടിനെ രക്ഷിക്കാൻ സൈന്യത്തിന്റെ എൻജിനീയറിംഗ് ഗ്രൂപ്പ് എത്തും. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി.
ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യൂ സെക്രട്ടറി സൈന്യത്തിൻ്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതിനിടെ ഉരുൾപൊട്ടലിൽ സഹായ വാഗ്ദാനവുമായി തമിഴ്നാട്. സാധ്യമായ സഹായങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനാവശ്യമായ വാഹനങ്ങൾ, ആളുകൾ എന്നിവ നൽകാൻ തയ്യാറാണെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. എൻഡിആർഫ് സംഘവും ഫയർഫോഴ്സും ദുരന്തമേഖലയിലുണ്ട്.