വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ 125 പേര്‍ മരിച്ചതായി റവന്യു വകുപ്പിന്റെ സ്ഥിരീകരണം. മേപ്പാടി സിഎച്ച്സിയിൽ 52 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 41 പേരെ തിരിച്ചറിഞ്ഞു. 22 പുരുഷൻമാരും 19 സ്ത്രീകളും മരിച്ചു. നിലമ്പൂരിൽ 33 മൃതദേഹങ്ങളും, 19 ശരീരഭാഗങ്ങളും വിംസിൽ 11 മൃതദേഹങ്ങളും ബത്തേരി ആശുപത്രിയിലും വൈത്തിരി ആശുപത്രിയിലും ഓരോ മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ചൂരല്‍ മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
സ്ഥലത്ത് എന്‍ഡിആര്‍എഫ്, ഫയര്‍ ആന്റ് റെസ്‌ക്യു, പൊലീസ്, സിവില്‍ ഡിഫന്‍സ്, രക്ഷാപ്രവര്‍ത്തനത്തിനായി ക്യാമ്പ് ചെയ്യുന്നു. പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ദുരന്തഭൂമിയിലേക്ക് രണ്ട് വാഹനങ്ങളിലായി 20,000 ലിറ്റര്‍ കുടിവെള്ളം എത്തിക്കും. ഇതോടൊപ്പം ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും പ്രവര്ത്തുനം നടക്കുന്നുണ്ട്. മുണ്ടകൈയിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ എത്തിച്ചു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുകയാണ്. അതിസാഹസികമായാണ് ഹെലികോപ്റ്റർ ദുരന്തഭൂമിയിലേക്ക് ലാൻഡ് ചെയ്തത്.