ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മയുടെ മരണം തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചല്ലെന്ന് പൊലീസ്. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനത്തിൽ നിന്നാണ് പൊലീസിൻ്റെ പ്രതികരണം.
ആലപ്പുഴ ചേര്‍ത്തലയില്‍ യുവതി ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ചതിന് കാരണം തുമ്പച്ചെടിയെന്ന് ആരോപണം ഉയന്ന്നിരുന്നു. ചേര്‍ത്തല സ്വദേശിയായ 42കാരി ജെ ഇന്ദു ആണ് മരിച്ചത്. തുമ്പച്ചെടി ഉപയോഗിച്ചുണ്ടാക്കിയ തോരന്‍ കഴിച്ചാണ് യുവതിയ്ക്ക് ഭക്ഷ്യവിഷ ബാധയേറ്റതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഭക്ഷ്യവിഷബാധയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരൻ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ദുവിന്‍റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. തുമ്പ തോരൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പൊലീസ് എഫ്ഐആർ. കഴിഞ്ഞ മെയ് മാസത്തിൽ അരളി പൂവ് കഴിച്ചതിന് പിന്നാലെ ഹരിപ്പാട് യുവതി മരിച്ചിരുന്നു. രാസപരിശോധന ഫലം ലഭിക്കാത്തതിനാൽ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.