പത്തനംതിട്ട: ഇലന്തൂരിൽ പട്ടാപ്പകൽ മോഷണം നടത്തിയിരുന്ന യുവാവിനെ പൊലീസ് അറസ്‌റ്റുചെയ്തു. പരിയാരം സ്വദേശി മുത്തെന്ന് വിളിക്കുന്ന സുജിത്താണ് പിടിയിലായത്. തേങ്ങ, വാഴക്കുല, സൈക്കിൾ, പമ്പ് സെറ്റ്, ഡെസ്ക്, കസേര തുടങ്ങി സകലതും മോഷണം പോകുന്നത് പതിവായതോടെയാണ് നാട്ടുകാർ പൊലീസിൽ പരാതിപെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്ത് പോലീസ് പിടിയിലായത്.
നാട്ടുകാർ മുത്തെന്ന് വിളിക്കുന്ന സുജിത്താണ് മോഷണത്തിന് പിന്നിലെന്ന് വൈകിയാണ് നാട്ടുകാർ അറിയുന്നത്. മോഷണം മിക്കപ്പോഴും പട്ടാപകലാണ്. കഴിഞ്ഞ ദിവസം പരിയാരം സ്വദേശിനിയും സാമൂഹ്യ പ്രവർത്തകയുമായ മഞ്ജു വിനോദിന്‍റെ വീട്ടുമുറ്റത്തിരുന്ന രണ്ട് ഡെസ്കുകൾ മുത്ത് മോഷ്ടിച്ച് കൊണ്ടുപോയി. ഇനി വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ച് മഞ്ജു പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ആറന്മുള പൊലീസിന്റെ അന്വേഷണം ചെന്ന് നിന്നത് നാട്ടുകാരുടെ പൊന്നോമനയായ മുത്തിൽ. മോഷണ മുതൽ തേടി പൊലീസിന് അധികം അലയേണ്ടിവന്നില്ല. നാട്ടിൽ തന്നെയുള്ള പഴസ സാധങ്ങളെടുക്കുന്ന കടയിലായിരുന്നു മുത്ത് മോഷണ മുതലുകൾ വിറ്റിരുന്നത്. മദ്യം വാങ്ങാൻ പണം കണ്ടെത്തുന്നതിനായാണ് സുജിത്ത് മോഷണം നടത്തിയതെന്ന് ആറന്‍മുള പോലിസ് പറഞ്ഞു. സുജിത്തിനെ മോഷണത്തിന് സഹായിച്ച സുനിലെന്ന യുവാവും കേസിൽ അറസ്റ്റിലായിട്ടുണ്ട്. നാട്ടുകാർക്ക് ഏറെ നാൾ തലവേദന സൃഷ്‌ടിച്ച മുത്ത് അകത്തായതിലുള്ള ആശ്വാസത്തിലാണ് പ്രദേശവാസികൾ.