തിരുവനന്തപുരം: ഇപി ജയരാജനെ എല്‍ഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും നീക്കി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാന സമിതിയിൽ ഇപി ജയരാജന്‍ പങ്കെടുത്തില്ല. കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇപി ജയരാജന്‍ കണ്ണൂരിലെ വീട്ടിലാണുള്ളത്. ഇപിയുടെ ബിജെപി ബന്ധം വ്യകതമായതിനെ തുടർന്നാണ് കൺവീനർ സ്ഥാനത്തുനിന്നും നീക്കിയത്. സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് ഇപി പാര്‍ട്ടിയെ നേരത്തെ അറിയിച്ചിരുന്നു. ഇപി വിവാദം അടക്കം സംഘടനാ പ്രശ്നങ്ങൾ ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്തു.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇ.പി രാജി സന്നദ്ധത നേതൃത്വത്തെ അറിയിക്കുകയായിരുന്നു.